Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഭൗതികത: നാം ലക്ഷ്യം മറക്കാതിരിക്കുക 
സുപ്രധാനമായ രണ്ടു ഘട്ടങ്ങളായാണ് മനുഷ്യ ജീവിതത്തെ അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. നൈമിഷികവും, പരീക്ഷണാത്മകവുമായ ഭൗതിക ജീവിതവും, അനന്തവും അവര്‍ണ്ണനീയാനുഭൂതികളാല്‍ സംവിധാനിക്കപ്പെട്ടതുമായ പാരത്രിക ജീവിതവുമാണവ. മനുഷ്യോല്‍പത്തിയുടെ പ്രഥമ ഘട്ടത്തില്‍ തന്നെ ഈ സംവിധാനത്തെക്കുറിച്ച് മനുഷ്യനെ ഉദ്‌ബോധിപ്പിക്കുകയും, കാലാന്തരത്തില്‍ ഇവ്വിഷയകമായ ബോധവല്‍ക്കരണങ്ങള്‍ക്കായി പരശ്ശതം പ്രവാചകരെ നിയോഗിക്കുകയും ചെയ്തു അല്ലാഹു. ക്ഷണികമായ ഭൗതിക ലോകത്തെ, അനന്ത വിശാലമായ പാരത്രിക ജീവിതത്തിലേക്കുള്ള ക്യഷിയിടമായിക്കാണുവാനും, ആ ജീവിതത്തിന്റെ വിഭവസമ്പന്നതക്കാവശ്യമായ വിളനിലമാക്കി മാറ്റുവാനുമാണ് ഇസ്ലാം മനുഷ്യനെ പഠിപ്പിക്കുന്നത്. 
വിവേക ബുദ്ധിയോടെ മനുഷ്യനെ സ്യഷ്ടിച്ച അല്ലാഹു , ഈ വിവേകബുദ്ധിയുടെ വിനിയോഗം അതിസൂക്ഷ്മം നിര്‍വഹിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ചു. വൈവിധ്യമാര്‍ന്ന വിഭവങ്ങളാലും, അവസരങ്ങളാലും സമ്പന്നമായ ഭൗതിക ജീവിതത്തില്‍ തന്റെ ആത്യന്തിക ലക്ഷ്യമായ പാരത്രിക മോക്ഷത്തിനായുള്ള പ്രയത്‌നങ്ങളില്‍ നിന്ന് വഴുതിമാറാതിരിക്കുവാനും, ഭൗതിക വിഭവങ്ങളില്‍ നിന്ന് തനിക്കനുവദനീയമായതും, അര്‍ഹമായതും മാത്രം അനുഭവിക്കാനും, അല്ലാത്തതെന്തും തന്റെ ജീവിതലക്ഷ്യത്തെ തകിടം മറിക്കുമെന്ന് മനസിലാക്കി അവയില്‍ നിന്നെല്ലാം അകന്നു നില്‍ക്കാനുമുള്ള ഒരു ദ്യഢ വിശ്വാസമാണ് മനുഷ്യനെ വഴി നടത്തേണ്ടത്. തന്റെ ആത്യന്തിക ലക്ഷ്യം പാരത്രിക മോക്ഷമാണെന്നും , ഭൗതിക ജീവിതം അതിലേക്കുള്ള യാത്രയിലെ ഒരിടത്താവളം മാത്രമാണെന്നുമുള്ള ബോധമാണ് ഈ വിശ്വാസത്തിനു വിത്തു പാകുന്നത്. വിവേകത്തിലധിഷ്ടിതമായ ഈ വിശ്വാസത്തിനു പകരം, വികാരങ്ങള്‍ക്കധീനനായി മനുഷ്യന്‍ ചിന്തിച്ചു തുടങ്ങുമ്പോള്‍ ഭൗതികതയുടെ ആസ്വാദനങ്ങള്‍ അവന്റെ ജീവിത ലക്ഷ്യമായി മാറുകയും, പാരത്രിക ജീവിതത്തെ അവന്‍ വിസ്മരിക്കുകയും ചെയ്യാന്‍ ഇടവരുന്നു. ഈ അപചയം ഏതു വിധ അക്രമങ്ങളിലേക്കും, അധാര്‍മ്മികതകളിലേക്കും അവനെ നയിക്കുകയും, അവനെ മ്യഗതു്യലനോ, ഒരു വേള മ്യഗങ്ങളേക്കാളേറെ അധക്യതനോ ആക്കി മാറ്റുകയും ചെയ്യും. 
വിശുദ്ധ ഖുര്‍ആനില്‍ വിവിധ ഇടങ്ങളില്‍ ഭൗതികതയുടെ ഈ അതിപ്രസരം മനുഷ്യ ജീവിതത്തില്‍ വരുത്തുന്ന അപകടങ്ങളെക്കുറിച്ച് അല്ലാഹു താക്കീത് നല്‍കിയിട്ടുണ്ട്. സൂറത്തുത്തകാസുര്‍ എന്ന ഒരദ്ധ്യായം മുഴുക്കെയും, ഈ അപകടങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. ഭൗതിക നേട്ടങ്ങളില്‍ മറ്റുള്ളവരെ പിന്നിലാക്കുന്നതിനായി മനുഷ്യന്‍ നടത്തുന്ന മാല്‍സര്യം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും, ഒടുവില്‍ മല്‍സരബുദ്ധിയോടെ വാരിക്കൂട്ടിയതൊക്കെയും വിട്ടേച്ചു പോവേണ്ടിവരുന്ന അസന്നിഗ്ദ ഘട്ടത്തില്‍ മാത്രമെ തനിക്കു സംഭവിച്ച അബദ്ധങ്ങളെക്കുറിച്ച് മനുഷ്യന്‍ ബോധവാനാവുകയുള്ളൂവെന്നും വിശുദ്ധ ഖുര്‍ആന്‍ ഈ അദ്ധ്യായത്തിലൂടെ സൂചിപ്പിക്കുന്നു. / ഭൗതിക സമ്പാദ്യങ്ങള്‍ എത്രമാത്രം ഒരുത്തന്‍ ഒരുമിച്ചു കൂട്ടിയാലും, അതില്‍ നിന്ന് പരിമിതമായ അളവില്‍ മാത്രമെ അവന് ആസ്വദിക്കാനാവുഎന്നും എന്നാല്‍ പ്രസ്തുത സമ്പാദ്യത്തില്‍ നിന്ന് അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് അവന്‍ ചിലവഴിച്ചതു മാത്രമെ പാരത്രിക ജീവിതത്തില്‍ അവന്റെ കൂടെയുണ്ടാകൂ എന്നും പ്രവാചകര്‍ (സ) പഠിപ്പിച്ചു. എന്റെ സമൂഹത്തിന് ദാരിദ്യം വന്നു പോകുമോ എന്ന് ഞാന്‍ ഒട്ടും ഭയപ്പെടുന്നില്ലെന്നും , പ്രത്യുത പൂര്‍വ്വ കാല സമൂഹങ്ങളില്‍ ചിലര്‍ക്കു സംഭവിച്ചതു പോലുള്ള സാമ്പത്തിക അതിപ്രസരത്തിന്റെ നാശമാണ് ഞാന്‍ എന്റെ സമൂഹത്തിനു മേല്‍ ഭയപ്പെടുന്നതെന്നും അവിടുന്ന് പഠിപ്പിച്ചു.
എത്രമാത്രം സുഖ സമ്പന്നവും, ഐശ്വര്യ പൂര്‍ണ്ണവുമായിരുന്നാലും, ഭൗതിക ജീവിതത്തിന് ഒരവസാനമുണ്ടെന്നും, ആ അവസാനം അനന്ത വിശാലമായ പാരത്രിക ജീവിതത്തിന്റെ തുടക്കമാണെന്നുമുള്ള ബോധം ജീവശ്വാസം പോലെ മനുഷ്യന്റെ കൂടെയുണ്ടാവണം. ഭൗതിക ജീവിതത്തില്‍ താന്‍ അനുഭവിച്ച മുഴുവന്‍ സുഖ സൗകര്യങ്ങളെക്കുറിച്ചും, പാരത്രിക ജീവിതത്തില്‍ ചോദ്യം ചെയ്യപ്പെടുകയും , നന്‍മ തിന്‍മകളുടെ അടിസ്ഥാനത്തില്‍ വിജയ പരാജയങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുകയും ചെയ്യുമെന്ന ബോധം മനസില്‍ ആത്മാര്‍ത്ഥമായി സൂക്ഷിക്കുന്ന ഒരുത്തന്‍ ഭൗതികതയുടെ ഏതു പ്രലോഭനങ്ങളിലും വീണു പോവാനിടയില്ല. ഈയൊരു ബോധ്യം സച്ചരിതരായ നമ്മുടെ മുന്‍ഗാമികളെ എത്രമാത്രം മഥിച്ചിരുന്നുവെന്നതിന് ചരിത്രത്തില്‍ ഒട്ടനേകം സാക്ഷ്യങ്ങളുണ്ട്. 
പ്രവാചകര്‍(സ)യുടെ ജീവ ചരിത്രത്തിലൊരേട് നമുക്കിങ്ങനെ വായിക്കാം, ഒരുദിനം അസഹ്യമായ വിശപ്പുകൊണ്ടസ്വസ്ഥനായി പുണ്യ പ്രവാചകര്‍ അസമയത്ത് തന്റെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി, വഴിയില്‍ കണ്ടുമുട്ടിയ തന്റെ സന്തത സഹചാരികളായ അബൂബക്കര്‍(റ) വിനോടും, ഉമര്‍(റ)വിനോടും, അസമയത്തെ ഈ പുറത്തിറങ്ങലിന്റെ കാരണമന്വേഷിച്ച പ്രവാചകരോട് അവര്‍ പ്രതികരിച്ചത് അങ്ങയുടേതിനു സമാനമായ വിശപ്പ് ഒന്നു മാത്രമാണ് ഈ സമയത്തു പുറത്തിറങ്ങാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത് എന്നായിരുന്നു. തുടര്‍ന്ന് മൂന്നു പേരും ചേര്‍ന്ന് ഒരു അന്‍സ്വാരിയുടെ വീട്ടിലേക്കു ചെല്ലുകയും അനുഗ്രഹീതനായ ആ ആഥിതേയന്‍ ഈത്തപ്പഴവും, മാംസവും നല്‍കി തന്റെ അതിഥികളെ സല്‍ക്കരിക്കുകയും ചെയ്തു, ഒരു വിധം വിശപ്പടക്കി തിരിച്ചിറങ്ങിയ പ്രവാചകര്‍ (സ) തന്റെ സഹചാരികളായ രണ്ടു പേരോടായി പറഞ്ഞതിപ്രകാരമായിരുന്നു വിശന്നു വലഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ നിങ്ങള്‍ വയറു നിറഞ്ഞ് തിരിച്ചു കയറുമ്പോള്‍ , നാളെ പരലോകത്ത് ഈ അനുഗ്രഹത്തെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും, ഈയൊരു ബോധം മനുഷ്യ ഹ്യദയത്തില്‍ സജീവമായി നിലനില്‍ക്കുന്ന കാലത്തോളം ഏതു പ്രലോഭനങ്ങളെയും അതിജീവിക്കുവാനും, തന്റെ മതം നിശ്കര്‍ശിക്കുന്ന വഴിയിലൂടെ മാത്രം ധന സമ്പാദന വിനിയോഗങ്ങള്‍ നടത്തുവാനും അവനു സാധിക്കും, അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടേ ആമീന്‍