ഗള്‍ഫ് സത്യധാര മാസിക പ്രകാശനം മാര്‍ച്ച് 22ന്
1997 ആഗസ്‌ത് 2 ശനിയാഴ്‌ച സത്യധാര പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിക്കൊണ്ടായിരുന്നു പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്നു (ഫയൽ ഫോട്ടോ )
അബുദാബി: പ്രവാസീ മലയാളികളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന അധാര്‍മ്മിയെ ഒരു പരിതിവരെയെങ്കിലും കുറച്ച് കൊണ്ടുവരിക എന്ന മുഖ്യ ഉദ്ദേശത്തോടെ പ്രസിദ്ധീകരിക്കാന്‍ പോകുന്ന സത്യധാരയുടെ ഗള്‍ഫ് പതിപ്പിന് മാര്‍ച്ച് 22ന് (വെള്ളി ) അബുദാബിയില്‍ വെച്ച് തുടക്കം കുറിക്കും. മാസികയായിട്ടാണ് തുടക്കമെങ്കിലും കേരളത്തില്‍ ഇറങ്ങുന്നതില്‍ നിന്നും കെട്ടിലും മട്ടിലും വ്യത്യസ്തമായിട്ടായിരിക്കും ഗള്‍ഫ് സത്യധരയുടെ ലക്കങ്ങള്‍.. ബഹുവര്‍ണ്ണ ചിത്രങ്ങളും പേജുകളുടെ വര്‍ദ്ധനവും ഗള്‍ഫ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഉള്ളടക്കങ്ങളുമാണ് കേരളത്തില്‍ നിന്നും ഇറങ്ങുന്ന സത്യധാര ദ്വൈവാരികയില്‍ നിന്നും ഗള്‍ഫ് സത്യധരയെ വ്യത്യസ്തമാക്കുന്നത്.
ഇസ്‌ലാമിക ലോകത്തിന്റെ സമകാലിക ചിത്രം, മുന്‍ഗണനാ ക്രമങ്ങള്‍, പ്രസ്ഥാനങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങി ആഗോള ഇസ്‌ലാമിക സമൂഹത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പംക്തികളും ഉള്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ക്കും കുടുംബിനികള്‍ക്കും പ്രത്യേകം പംക്തികള്‍ തന്നെ ഗള്‍ഫ് സത്യധാര കൈകാര്യം ചെയ്യും. മാസങ്ങളായി സത്യധാര പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍. ജനുവരിയിലാണ് ഇറക്കാന്‍ കരുതിയിരുന്നതെങ്കിലും പല പ്രധാനപ്പെട്ട കാരണങ്ങള്‍ വൈകി. 2012 ഒക്ടോബര്‍ 18ന് സമസ്ത കേന്ദ്ര മുശാവറ അംഗം ഖാസി ത്വാഖ അഹ്മദ് മൗലവിയാണ് പ്രചാരണ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇപ്പോള്‍ ഗള്‍ഫ് സത്യധാരയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് മേഖലയില്‍ നടന്നുവരുന്നു. കഴിഞ്ഞ ജനുവരിയോടെ യു.എ.ഇ സര്‍ക്കാരിന്റെ അനുമതിപത്രവും ലഭിക്കുകയുണ്ടായി. തുടക്കത്തില്‍ യു.എ.ഇയില്‍ ലഭ്യമായിത്തുടങ്ങുന്ന ഗള്‍ഫ് സത്യധാര, ഉടന്‍ തന്നെ മറ്റു ജി.സി.സി രാജ്യങ്ങളിലും ലഭ്യമാവും.
മുസ്ലിം കൈരളിയുടെ ആത്മീയാചാര്യന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. സത്യധാര ഡയറക്ടര്‍കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പരിപാടിയില്‍ അധ്യക്ഷനാവും. യു.എ.ഇ പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാഷിമി, സത്യധാര മുഖ്യ പത്രാതിപര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസുഫലി, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഗള്‍ഫ് രാജ്യങ്ങളിലെ വിവധ ഇസ്ലാമിക് സെന്റര്‍, സുന്നീ സെന്റര്‍, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.
സത്യധാര
സമസ്തയുടെ പ്രവര്‍ത്തകരുടെ നിരന്തരമായ ആവശ്യത്തെതുടര്‍ന്നാണ് 1997 ആഗസ്‌ത് 2 ശനിയാഴ്‌ച സത്യധാര സാക്ഷാല്‍കൃതമാവുന്നത്. മര്‍ഹൂം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിക്കൊണ്ടായിരുന്നു പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ‘സത്യത്തിന്റെ വിളംബരം’ എന്നാണു സത്യധരയുടെ മുദ്രാവാക്യം. സാമൂഹിക ജീര്‍ണതകള്‍ക്കെതിരെയും സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെയും പൊരുതി. സമൂഹത്തില്‍ വേരൂന്നി കൊണ്ടിരിക്കുന്ന തീവ്രവാദ നിലപാടുകളെ പേന കൊണ്ട് ധീരമായി എതിര്‍ത്തു. സമൂഹത്തിന് ഭീകരതയുടെയും തീവ്രതയുടെയും നിഴലില്‍ നിന്ന് രക്ഷ നല്‍കാന്‍ യത്നിച്ചു. മാസികയായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് പ്രവര്‍ത്തനങ്ങളുടെ ആധിക്യവും ഇടപെടേണ്ട വിഷയങ്ങളുടെ വര്‍ധനവും മാസികയെ ദ്വൈവവാരികയാക്കി. ഇപ്പോള്‍ ഗള്‍ഫ് സഹാര്യങ്ങള്‍ക്കിണങ്ങുന്ന ഒരു മാസികയായിട്ടാണ് ഗള്‍ഫ് സത്യധാര ഇറക്കുന്നതെങ്കിലും ഒരു വാരികയിലേക്ക് എത്തിച്ചേരുന്നതിലേക്ക് പ്രവാസീ മലയാളികളുടെ സഹകരണം അത്യാവശ്യമാണ്.





