മുസ്ലിം ലീഗിനെതിരെ കാന്തപുരത്തിന്റെ രൂക്ഷ വിമര്‍ശനം
കൊച്ചി: മുസ്ലിം ന്യൂനപക്ഷത്തിന്റെ രക്ഷാകര്‍തൃത്വം മുസ്ലിം ലീഗിനില്ലെന്ന് വ്യക്തമാക്കി കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ മുസ്ലിം ലീഗിനെതിരെ വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസം ഇവിടെ സമാപിച്ച എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുമ്പോഴാണ് കാന്തപുരം തന്റെ മനസ്സിലടക്കിപിടിച്ച ലീഗ് വിരോധം പരോക്ഷമായി മുഖ്യമന്ത്രിയടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ വീണ്ടും പ്രകടിപ്പിച്ചത്.
ന്യൂനപക്ഷ സമുദായങ്ങളെയും ന്യൂനപക്ഷങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകളെയും രണ്‌ടായി കാണണമെന്നും മത സമൂഹങ്ങളുടെ രക്ഷാകര്‍തൃത്വം രാഷ്ട്രീയ പ്രസ്‌ഥാനങ്ങള്‍ ഏറ്റെടുക്കരുതെന്നും പറഞ്ഞു തുടങ്ങിയ അദ്ധേഹം ക്രിയാത്മകമായ പ്രവര്‍ത്തികള്‍ക്ക് പകരം മത സാമുദായിക പ്രസ്ഥാനങ്ങള്‍ താല്‍ക്കാലികമായ ലാഭങ്ങള്‍ക്ക് വേണ്ടി മാത്രം രാഷ്‌ട്രീയങ്ങളില്‍ ഇടപെടുന്നത് ഖേദകരമാണെന്നും കൂട്ടിചേര്‍ത്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ എന്‍.എസ്.എസ്. എസ്.എന്‍.ഡി.പി. സാമുദായിക പ്രശ്‌നങ്ങളില്‍ മുസ്ലിം ലീഗ് ഇടപെട്ട് സംസാരിച്ചതിനെ പരാമര്‍ശിച്ചാണ് കാന്തപുരം മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ലീഗിനെ തോല്‍പ്പിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്‌തിരുന്ന കാന്തപുരം പരസ്യമായി മാര്‍കിസ്റ്റ് പാര്‍ട്ടിയെ പിന്തുണക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ സുന്നി വിഭാഗത്തിലെ പരമോന്നത പണ്‌ഢിത സഭയായ സമസ്‌തയില്‍ നിന്നും വേര്‍പെട്ട് പ്രവര്‍ത്തിക്കുന്ന കാന്തപുരം പരിഗണിക്കാവുന്ന ഒരു വോട്ടുബാങ്ക് അല്ലെന്ന് കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനിലെ ഹുസൈന്‍ രണ്ടത്താണി എന്ന കാന്തപുരം നോമിനിയുടെ പരാജയത്തോടെ തിരിച്ചറിഞ്ഞ സി.പി.എം കാന്തപുരത്തെ കൈഒഴിഞ്ഞതോടെ മന്ത്രി ആര്യാടന്‍ മുഖേന കോണ്‍ക്രസ്സിനെ കൈയിലെടുക്കാനാണ് കാന്തപുരം ശ്രമിക്കുന്നത്
ഇതിന്റെ ഭാഗമായി ആര്യാടനുമായി രഹസ്യമായ കൂടിയാലോചനകളും പരസ്യമായ വേദി പങ്കിടലും കാന്തപുരം നടത്തിയിരുന്നു. യഥാര്‍ത്ഥ ഇസ്ലാമികാശയങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കാത്ത ആളായിട്ടും ആര്യാടന്‍ മുഹമ്മദിനെ കൂടെ നിര്‍ത്താനാണ് ഇപ്പോള്‍ ലീഗിനെതിരെ വീണ്ടും കാന്തപുരം രംഗത്തിറങ്ങുന്നതെന്നാണ് പ്രതിയോഗികളുടെ വിലയിരുത്തല്‍.
അതേ സമയം വിവാദമായ കേശ പ്രശ്‌നത്തിലും കാന്തപുരത്തിന്‍റെ കോടികളുടെ തട്ടിപ്പുകള്‍ക്ക് ഇപ്പോള്‍ കൂട്ടു നില്‍ക്കുന്നത് മന്ത്രി ആര്യാടനാണെന്ന് സമസ്‌ത നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. മന്ത്രി സഭയിലെ പ്രധാന മുസ്ലിം കക്ഷിയായ മുസ്ലിം ലീഗ് നേതാക്കളോട് പോലും അന്വേഷിക്കാതെയാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖേന ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കേശ വിവാദത്തില്‍ സത്യവാങ്‌മൂലം നല്‍കിയിരുന്നത്.
എന്നാല്‍ സത്യവാങ്‌മുലത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി സമസ്‌തയുടെ പോഷക സംഘടനയായ എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് പ്രതിഷേധ റാലി നത്തുകയും അതില്‍ കുഞ്ഞാലി കുട്ടി അടക്കമുള്ള നേതാക്കളെ പേരെടുത്ത് വിമര്‍ശിച്ചും മുസ്ലിം ലീഗിനെ ആക്ഷേപിച്ചും രംഗത്തിറങ്ങിയിരുന്നു.
അതേ സമയം വിവാദ കേശ പ്രശ്‌നത്തില്‍ നല്‍കപെട്ട സത്യവാങ്‌മൂലത്തില്‍ മുസ്ലിം ലീഗിന് പങ്കില്ലെന്ന് വ്യക്തമാക്കുകയും ഒപ്പം സമസ്‌ത, എസ്.കെഎസ്.എസ്.എഫ് നേതാക്കളെ ചര്‍ച്ചക്കു വിളിക്കുകയും ചേയ്‌ത മുസ്ലിം ലീഗ് വ്യാജ കേശത്തിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ട തെറ്റായ അഫിഡവിറ്റിന് പകരം അഡീഷണല്‍ അഫിഡവിറ്റ് രണ്ടു മാസത്തിനകം (വേനലവധിക്കു ശേഷം) സമര്‍പ്പിക്കുമെന്ന് സമസ്‌ത നേതാക്കള്‍ക്ക് ഉറപ്പു നല്‍കുകയും ചെയ്‌തിരുന്നു.
മുസ്ലിം ലീഗിന്റെ ഈ നടപടിയും കാന്തപുരത്തെ പ്രകോപിപിച്ചിരുന്നു. ഇത്തരുണത്തിലാണ് മുസ്ലിം ലീഗിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സിന്റെ പ്രീതി കരസ്ഥമാക്കാന്‍ കാന്തപുരം ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ ദിവസത്തെ സമ്മേളന വേദിയും ഇക്കാര്യം വിളിച്ചറിയിക്കുന്നതാണ് ലീഗിന്റെ ഒരു പ്രതിനിധിയെ പോലും പങ്കെടുപ്പിക്കാതെ, അതേ സമയം കോണ്‍ഗ്രസ്സിന്റെ എം.എല്‍.എ മാര്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവരെ പങ്കെടുപ്പിച്ചുമുള്ള സമാപന സമ്മേളനം ഇതിന്റെ സൂചനയായും വിലയിരുത്തലുണ്ട്.
എന്നാല്‍ ഇടക്കിടെ ലീഗിനോട് കാണിക്കുന്ന കാന്തപുരത്തിന്റെ സ്‌നേഹം കാപട്യമാണെന്ന് തിരിച്ചറിയാന്‍ അദ്ധേഹത്തിന്റെ ഇത്തരം പ്രസ്‌താവനകള്‍ മതിയാകുമെന്ന പ്രതീക്ഷയാണ് മുസ്ലിം ലീഗിലെ കാന്തപുരം വിരോധികള്‍ക്കും സമസ്‌തക്കുമുള്ളത്.
കാന്തപുരം നേതൃത്വം കൊടുക്കുന്ന മര്‍കസിലും മറ്റു അറബിക് കോളേജുകളിലും പഠിക്കുന്ന നൂറുകണക്കിന് മത വിദ്യാര്‍ത്ഥികളെ ഒരേ യൂണിഫോമില്‍ ഇടുങ്ങിയ സ്ഥലങ്ങളില്‍ അണിനിരത്തി കാന്തപുരം കാണിക്കുന്ന കപട സംഘ ശക്തിയില്‍ വഞ്ചിതരായ ചില ലീഗ് നേതാക്കള്‍ മുന്‍ കാല ലീഗ് വിരുദ്ധത മറന്ന് കാന്തപുരം വിഭാഗത്തെ പരിഗണിക്കാന്‍ ശ്രമിക്കാറുണ്ട്.
എന്നാല്‍ ഇത്തരം നിലപാടുകളിലൂടെ കാന്തപുരത്തിന്റെ ഉള്ളിലിരുപ്പുകള്‍ അത്തരക്കാര്‍ തിരിച്ചറിയുമെന്ന പ്രതീക്ഷയിലാണ് യഥാര്‍ത്ഥ ലീഗുകാരും സമസ്‌ത എസ്.കെ.എസ്.എസ്.എഫ് വിഭാഗവും.





