കോഴിക്കോട്: ഏറെ വിവാദങ്ങള്‍ക്ക് വഴി മരുന്നിട്ട വടക്കെ ഇന്ത്യയില്‍ നിന്നെത്തിയ അനാഥകളെ കേരളത്തില്‍ പഠിക്കാനനുവദിക്കാതെ തിരിച്ചയക്കുന്ന നടപടി മനുഷ്യത്വ വിരുദ്ധമാണന്ന് സുന്നി യുവജന സംഘം സെക്രട്ടറിമാരായ പിണങ്ങോട് അബൂബക്കര്‍, ഹാജി.കെ.മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, കെ.എ.റഹ്മാന്‍ ഫൈസി എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
മതിയായ രേഖകളില്ലന്ന കാരണം പറഞ്ഞാണ് കുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്നത്. അനാഥാലയങ്ങള്‍ അരിച്ചു പെറുക്കി അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് ആരോപിക്കപ്പെട്ട യാതൊരു കാര്യങ്ങളും കണ്ടെത്താനായിട്ടില്ല. മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കുറ്റങ്ങളൊന്നും തെളിയിക്കപെട്ടിട്ടില്ല. മനുഷ്യക്കടത്തുപോലുള്ള ഗുരുതരമായ യാതൊരു സംഗതിയും ഇതിന്റെ പിന്നിലില്ലന്ന് ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിട്ടുമുണ്ട്. വിദ്യയും, ഭക്ഷണവും, സുരക്ഷയും തേടിവന്ന കുട്ടികളെ ഒരു കാരണവും കൂടാതെ പഠിക്കാന്‍ അനുവദിക്കാത്ത നിലപാട് നീതിനിഷേധവും, തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതുമാണ്. ഭാരതത്തിന്റെ ഫെഡറല്‍ സ്വഭാവത്തെയാണിത് ചോദ്യം ചെയ്യുന്നത്.
രേഖാപരമായ പോരായ്മകള്‍ ഉണ്ടങ്കില്‍ അവ ശരിയാക്കി ഇവിടെ പഠന സൗകര്യം ഉണ്ടങ്കില്‍ കുട്ടികളും രക്ഷിതാക്കളും താല്‍പര്യപെട്ടപോലെ പഠിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു ജനാതിപത്യ ഭരണകൂടങ്ങളുടെ ബാധ്യതയെന്ന് നേതാക്കള്‍ പറഞ്ഞു.





