Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വിവാഹ ധൂര്‍ത്ത്; കുടുംബത്തിന് മഹല്ലിന്റെ സസ്പെന്‍ഷന്‍

മാവൂര്‍: വിവാഹം ആഭാസവും അര്‍ഭാടപൂര്‍വവും ആക്കിയതിന് കുടുംബത്തിന് മഹല്ല് കമ്മിറ്റിയുടെ സസ്പെന്‍ഷന്‍. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര മാണിയമ്പലം മഹല്ല് കമ്മിറ്റിയാണ് മഹല്ലിലെ പരേതനായ തെക്കുവീട്ടില്‍ എ.ടി. അബ്ദുല്‍ഹമീദിന്റെ കുടുംബത്തിനെതിരെ ആറുവര്‍ഷത്തെ സസ്പെന്‍ഷന്‍ അടക്കമുള്ള നടപടി സ്വീകരിച്ചത്. കഴിഞ്ഞമാസം 25 മുതല്‍ 29വരെയുള്ള ദിവസങ്ങളിലായി നടന്ന ഹമീദിന്റെ മകന്റെ വിവാഹത്തിന്റെ പേരില്‍ ലക്ഷങ്ങളാണ് ധൂര്‍ത്തടിച്ചത്. 29ന് സല്‍ക്കാരത്തോടനുബന്ധിച്ച് മണിക്കൂറുകളോളം നീണ്ട കരിമരുന്ന് പ്രയോഗം, വെടിക്കെട്ട്, നൃത്തം, ഗാനമേള, വിളക്കുമേന്തി താലപ്പൊലി മാതൃകയിലുള്ള വരവേല്‍പ്പ്, ചായംപൂശല്‍ എന്നിവയെല്ലാം നടന്നിരുന്നു. 
പാതിരാവരെ നീണ്ട വെടിക്കെട്ട് നാട്ടുകാര്‍ ശക്തമായി ഇടപെട്ടതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്. പലപ്പോഴും രംഗം സംഘര്‍ഷത്തിന്റെ വക്കിലെത്തിയിരുന്നു. ഓഡിറ്റോറിയം മാതൃകയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പന്തലും വേദിയും ഒരുക്കിയത്. വഴിനീളെ ദീപാലങ്കാരങ്ങളും ഉണ്ടായിരുന്നു. ഇതിനെതിരെ മഹല്ല് രംഗത്തെത്തിയെങ്കിലും വീട്ടുകാര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്നാണ് സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികളുമായി മഹല്ല് മുന്നോട്ടുപോയത്. സസ്പെന്‍ഷന്‍ കാലയളവില്‍ പ്രസ്തുത് കുടുംബം നടത്തുന്ന ചടങ്ങുകള്‍/സല്‍ക്കാരങ്ങള്‍ തുടങ്ങിയവയില്‍ മഹല്ല് പരിധിയിലുള്ളവര്‍ പങ്കെടുക്കില്ല. മഹല്ലിലെ മറ്റുവീടുകളില്‍ നടക്കുന്ന ചടങ്ങുകളില്‍ സസ്പെന്റുചെയ്യപ്പെട്ട കുടുംബത്തെ പങ്കെടുപ്പിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. 
ആഭാസ വിവാഹത്തിനെതിരെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പികുന്നതിനും ഇത്തരം വിവാഹങ്ങളെ പിന്തുണക്കുന്നവരെ താക്കീതുചെയ്യാനും മഹല്ല് കമ്മിറ്റി തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി പേങ്കാട്ടില്‍ അഹ്മദ് ഹാജി അറിയിച്ചു. യോഗത്തില്‍ പ്രസിഡന്റ് എ.ടി ബഷീര്‍ ഹാജി അധ്യക്ഷത വഹിച്ചു.