Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹാജിമാരെത്തി; ആദ്യ വിമാനം ഇന്ന്

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് ക്യാമ്പ് ഉണര്‍ന്നു. ഇന്ന് പുറപ്പെടേണ്ട ആദ്യ സംഘത്തിലെ ല്ലാവരും ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ ക്യാമ്പിലെത്തി. രണ്ടാമത്തെ സംഘം രാത്രിയോടെയും എത്തിച്ചേര്‍ന്നു. ആദ്യ വിമാനം രാവിലെ 10.45 ന് കരിപ്പൂരില്‍ നിന്നു മദീനയിലേക്ക് പുറപ്പെടും. 300 പേരടങ്ങുന്ന സംഘത്തെ കേന്ദ്ര വിദേശ കാര്യമാനവ വിഭവശേഷി സഹമന്ത്രി ഇ.അഹമ്മദ് യാത്രയാക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഉച്ചക്ക് 1.45 നാണ് രണ്ടാമത്തെ സംഘം പുറപ്പെടുക. ഇന്നലെ രാവിലെ തന്നെ ക്യാമ്പ് സജീവമായിരുന്നു. പൊലീസ്, ആംബുലന്‍സ്, മെഡിക്കല്‍, ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വകുപ്പുകളും സജ്ജമായി. ക്യാമ്പില്‍ വിവിധ സബ്കമ്മിറ്റി അംഗങ്ങളുള്‍പ്പെടെ 400 ഓളം വളണ്ടിയര്‍മാര്‍ സേവന സജ്ജരായിട്ടുണ്ട്. ക്യാമ്പിലെ രജിസ്ട്രേഷന്‍ ഉദ്ഘാടനം ആദ്യം ക്യാമ്പിലെത്തിയ ടി.സി.മുഹമ്മദ് കുരുവട്ടൂരിന് ബാഡ്ജ് നല്‍കി ഹജ്ജ് അസി.സെക്രട്ടറി അബൂബക്കര്‍ ചെങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹാജിമാര്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്ബോധനം നല്‍കി. പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി പ്രസംഗിച്ചു.
ഹാജിമാരെ വഹിച്ച് വിമാനത്താവളത്തിലേക്കുള്ള ബസ്സിന്റെ ട്രയല്‍ യാത്ര ഇന്നലെ രാവിലെ 11 മണിക്ക് നടന്നു. രാത്രി 9 മണി മുതല്‍ തന്നെ ലഗ്ഗേജ് ക്ലിയറന്‍സ് ആരംഭിച്ചിട്ടുണ്ട്. മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി ഇന്ന് പുറപ്പെടുന്ന സംഘത്തിലുണ്ട്.