Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഖാസി കേസ് : പ്രൊട്ടസ്റ്റ് കംപ്ലയിന്റ് ഫയല്‍ ചെയ്തു

കൊച്ചി : പ്രമുഖ മതപണ്ഡിതനും ഗോളശാസ്ത്ര വിദഗ്ദനും ചെമ്പരിക്ക-മംഗലാപുരം ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി ബി ഐ അഡീഷണല്‍ എസ് പി നന്ദകുമാര്‍ നായര്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി പ്രൊട്ടസ്റ്റ് കംപ്ലയിന്റ് ഫയല്‍ ചെയ്തു. 
2010 ഫെബ്രുവരി 15നാണ് സി എം അബ്ദുല്ല മൗലവിയെ ദുരൂഹ സാഹചര്യത്തില്‍ ചെമ്പരിക്ക കടുക്ക കല്ലിനു സമീപത്തായി കടലില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഖാസിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നടത്തിയ ലോക്കല്‍ പോലീസ് അന്വേഷണവും െ്രെകംബ്രാഞ്ച് അന്വേഷണവും തൃപ്തികരമല്ല എന്ന കാരണത്താല്‍ ഖാസി സംയുക്ത സമരസമിതി, കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത്, എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി, ഖാസിയുടെ കുടുംബാഗംങ്ങള്‍ ഉള്‍പ്പെടെ നടത്തിയ നിരവധി പ്രക്ഷോഭങ്ങളുടെയും നിവേദനങ്ങളുടെയും ഭാഗമായിട്ടായിരുന്നു ഖാസി മരണപ്പെട്ട് ഒരുമാസത്തിനകം തന്നെ അന്വേഷണം സര്‍ക്കാര്‍ സി ബി ഐ ക്ക് കൈമാറിയത്. ആദ്യഘട്ടത്തില്‍ സി ബി ഐ അന്വേഷണം നല്ലനിലയില്‍ പോയിരുന്നെങ്കിലും പിന്നീട് ദിശ മാറുകയായിരുന്നു. ഇതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി ഐ ലാസറിനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റിയത്. ഖാസി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് അന്നു തന്നെ ആരോപണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് 2011 സെപറ്റംബറോടുകൂടി അതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സി ബി ഐ യില്‍ നിന്നും ലഭ്യമാക്കി തരണമെന്നാവശ്യപ്പെട്ട് ഖാസിയുടെ മരുമകന്‍ അഹമ്മദ് ഷാഫി ദേളി ഹൈക്കോടതിയെ സമീപിക്കുകയും ഇതിലേക്ക് ഖാസി സംയുക്ത സമര സമിതിയും ജില്ലാ എസ് കെ എസ് എസ് എഫും കക്ഷി ചേരുകയും ചെയ്തിരുന്നു. മേല്‍ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ അതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ നാലഞ്ചു തവണ കോടതി ആവശ്യപ്പെട്ടെങ്കിലും ഓരോ അവധിക്കും വീണ്ടും വീണ്ടും അവധി ആവശ്യപ്പെട്ട് സി ബി ഐ റിപ്പോര്‍ട്ട് നല്‍കുന്നത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു. 
റിപ്പോര്‍ട്ട് ഹാജരാക്കിയില്ലെങ്കില്‍ സി ബി ഐ യുടെ ചെന്നൈയിലുള്ള റീജ്യണല്‍ ഡയരക്ടറെ ഹൈക്കോടതിയിലേക്ക് വിളിപ്പിക്കേണ്ടി വരുമെന്ന് കോടതി കര്‍ശന താക്കീതു നല്‍കിയ ശേഷമാണ് സി ബി ഐ സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രസ്തുത റിപ്പോര്‍ട്ട് തികച്ചും വാസ്തവിരുദ്ധമായതിനാലും അവിശ്വസനീയങ്ങള്‍ നിറഞ്ഞതുമായ റിപ്പോര്‍ട്ട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സി ബി ഐ യുടെ എസ് പി ക്കു മുകളില്‍ റാങ്കുള്ള ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി, മരുമകന്‍ അഹമ്മദ് ഷാഫി ദേളി, ഖാസി സംയുക്ത സമരസമിതി, കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ വാദത്തിനായി പരിഗണിക്കാനിരിക്കെയാണ് നന്ദകുമാര്‍ നായര്‍ സി ജെ എം കോടതിയില്‍ ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വാര്‍ത്ത പുറത്തുവന്നത്. ഇതേത്തുടര്‍ന്നാണ് ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി എറണാകുളം സി ജെ എം കോടതിയില്‍ ഇന്നു പ്രൊട്ടസ്റ്റ് കംപ്ലയിന്റ് ഫയല്‍ ചെയ്തത്.