Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

വിവാദ കേശം: ഇരയാക്കപ്പെട്ടവര്‍ കോടതിയിലേക്ക്

കോഴിക്കോട്: വിവാദ കേശത്തിന്റെ മറവില്‍ കാരന്തൂര്‍ മര്‍ക്കസ് കേന്ദ്രീകരിച്ച് നടക്കുന്ന ചൂഷണത്തിനെതിരെ ഇരയാക്കപ്പെട്ടവര്‍ കോടതിയെ സമീപിക്കുമെന്ന് കാന്തപുരം വിഭാഗത്തില്‍ നിന്ന് രാജിവെച്ചവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേശ സൂക്ഷിപ്പിനായി കാല്‍ലക്ഷം പേര്‍ക്ക് നമസ്്കരിക്കാനായി 40 കോടിയുടെ പള്ളി നിര്‍മ്മിക്കാനായി പണം പിരിച്ചിട്ട് മൂന്ന് വര്‍ഷത്തോളമായി. ഇപ്പോള്‍ കാന്തപുരം പറയുന്നത് പണപ്പിരിവ് നടത്തിയിട്ടില്ലെന്നാണ്. പൊതുജനങ്ങളില്‍ നിന്ന് പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിടാനെങ്കിലുമുള്ള മാന്യത ഇവര്‍ കാണിക്കണം. 
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്ന് ഉള്‍പ്പെടെ മുടിപ്പള്ളി നിര്‍മ്മിക്കാന്‍ തെറ്റിദ്ധരിപ്പിച്ച് പണം സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെ ഇരയാക്കപ്പെട്ടവരെ സംഘടിപ്പിച്ച് കോടതിയെ സമീപിക്കും. കാന്തപുരത്തിന്റെ കൈവശമുള്ള കേശം പ്രവാചകന്റേതാണെന്ന് സ്ഥാപിക്കാനായി അഞ്ഞൂറോളം വേദികളില്‍ പ്രത്യക്ഷപ്പെട്ടതായും കൂടുതല്‍ അന്വേഷണത്തില്‍ തട്ടിപ്പ് ബോധ്യപ്പെട്ടതിനാലാണ് പിന്‍മാറിയതെന്നും എസ്്.വൈ.എസ് (എ.പി വിഭാഗം) കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് രാമന്തളി പറഞ്ഞു. 
അറുപത് ദിവസത്തോളം മുംബൈയിലും ഏഴ് സംസ്ഥാനങ്ങളിലും സഞ്ചരിച്ച് വിവാദ കേശം നല്‍കിയവരെക്കുറിച്ച് പഠനം നടത്തി. ഗുജറാത്തുകാരനും മുംബൈയില്‍ മുടിയും മറ്റും വില്‍ക്കുകയും ചെയ്യുന്ന ഇഖ്ബാല്‍ ജാലിയാവാലക്ക് ഒരു വിശ്വാസ്യതയുമില്ല. കാന്തപുരം പുറത്തിറക്കിയ സനദെന്ന് പറയുന്ന ലിസ്റ്റില്‍ ജാലിയാവാലക്ക് കേശം നല്‍കിയെന്ന് കണ്ട ഗുലാം അബ്ദുല്‍ഖാദറിന് ഇദ്ദേഹത്തെ അറിയുകപോലുമില്ല. പ്രാമാണികമായി ഒരടിസ്ഥാനവുമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇതെക്കുറിച്ച് പൊതുസമൂഹത്തോട് പറയുന്നത്. 
കേശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വന്ന കേസില്‍ കാന്തപുരത്തിനായി കക്ഷിചേരുകയും തൃശൂരിലും മലപ്പുറം തനിയാപുരത്തും നടന്ന സംവാദങ്ങളില്‍ മധ്യസ്ഥത വഹിക്കുകയും ചെയ്തു. എന്നാല്‍ ഒരടിസ്ഥാനവുമില്ലാത്ത കേശം ഉപയോഗിച്ച് വിശ്വാസികളെ ചൂഷണം ചെയ്യാനും സാമ്പത്തിക നേട്ടം കൊയ്യാനുമാണ് കാന്തപുരം വിഭാഗത്തിന്റെ ശ്രമം. ഇന്നലെ കാരന്തൂര്‍ മര്‍ക്കസില്‍ നടന്ന കേശ പ്രദര്‍ശനവും ജല വിതരണവും ഇതിന്റെ തുടര്‍ച്ചയാണ്. 
പൊതുസമൂഹം ഇതേക്കുറിച്ച് ഗൗരവത്തില്‍ പ്രതികരിക്കണം. മാധ്യമ സ്ഥാപനങ്ങളോ സംഘടനകളോ കേശത്തെ കുറിച്ച് കാന്തപുരത്തെ പങ്കെടുപ്പിച്ച് സംവാദം ഒരുക്കുന്ന പക്ഷം മറു പക്ഷത്തിന് വേണ്ടി പങ്കെടുക്കാന്‍ ഒരുക്കമാണെന്നും ഇസ്്മായില്‍ സഖാഫി തോട്ടുമുക്കം, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, അന്‍സാര്‍ മാസ്റ്റര്‍ പയ്യോളി, മുഹമ്മദ് രാമന്തളി, അബ്ദുന്നാസര്‍ സഖാഫി വയനാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.