കൊണ്ടോട്ടി: ഹജ്ജിന്റെ പുണ്യം തേടിയുള്ള യാത്രയില്‍ ഇടത്താവളമായ കരിപ്പൂര്‍ ഹജ്ജ് ഹൗസിലേക്ക് തീര്‍ഥാടകര്‍ എത്തിത്തുടങ്ങി. ആദ്യവിമാനം ബുധനാഴ്ച 9.05നാണ് കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുക.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ക്യാമ്പിലേക്ക് ചൊവ്വാഴ്ച ഉച്ചമുതല്‍ തീര്‍ഥാടകരുടെ പ്രവാഹം തുടങ്ങി. ആദ്യസംഘത്തിലെ തീര്‍ഥാടകരാണ് ക്യാമ്പിലെത്തിയത്. തീര്‍ഥാടകരോടൊപ്പം യാത്രയാക്കാനെത്തിയവരും കൂടിയായതോടെ ഹജ്ജ് ഹൗസ് തിരക്കിലമര്‍ന്നു.
ഹജ്ജ് ഹൗസിന്റെ പ്രവേശനകവാടം മുതല്‍ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് വളണ്ടിയര്‍മാരും ഹജ്ജ് കമ്മിറ്റി അംഗങ്ങളുമെല്ലാം തയ്യാറായി നിന്നിരുന്നു. സ്ത്രീകളെ സഹായിക്കാനായി 25ഓളം വനിതാ വളണ്ടിയര്‍മാരും ക്യാമ്പിലുണ്ട്.
സാധനങ്ങള്‍ കൈമാറലും രജിസ്‌ട്രേഷനും ഒരിടത്തായത് തീര്‍ഥാടകര്‍ക്ക് ആശ്വാസമായി. കവര്‍ ലീഡര്‍മാരാണ് സാധനങ്ങള്‍ കൈമാറുന്നത്.
രജിസ്‌ട്രേഷന്‍ കൗണ്ടര്‍ അഞ്ചിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. മടവൂര്‍ സ്വദേശി അബൂബക്കറിനെയാണ് ആദ്യമായി രജിസ്റ്റര്‍ ചെയ്തത്. പ്രാര്‍ഥനാനിര്‍ഭരമായ ചടങ്ങില്‍ ബോര്‍ഡിങ് പാസ് കൈമാറുകയും ചെയ്തു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, എ.കെ. അബ്ദുറഹ്മാന്‍, മുഹമ്മദ്‌മോന്‍ ഹാജി, അബ്ദുള്ളഹാജി, അഹമ്മദ് മൂപ്പന്‍, ഹജ്ജ് സെല്‍ ഓഫീസര്‍ എസ്.പി. കരീം തുടങ്ങിയവര്‍ സംബന്ധിച്ചു.
രജിസ്‌ട്രേഷന്‍ കഴിഞ്ഞ ഉടന്‍തന്നെ തീര്‍ഥാടകര്‍ക്കുള്ള ലോഹവളയും മൊബൈല്‍ സിംകാര്‍ഡും 2100 റിയാലും കൈമാറുന്നുണ്ട്.
ബുധനാഴ്ച രാവിലെ ആറിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തീര്‍ഥാടകരെ ഉടന്‍തന്നെ വിമാനത്താവളത്തിലെത്തിക്കും.
ആദ്യസംഘത്തിന്റെ യാത്ര 9.05ന് കേന്ദ്രസഹമന്ത്രി ഇ. അഹമ്മദ് ഫ്‌ളാഗ്ഓഫ് ചെയ്യും. 300 പേരാണ് ആദ്യസംഘത്തിലുള്ളത്. രണ്ടാമത്തെ വിമാനം 4.05ന് 300 പേരുമായി കരിപ്പൂരില്‍ നിന്നും തിരിക്കും.





